Tuesday, November 3, 2015

കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം - ഒരു ഇന്ദു മേനോന്‍ മാജിക്കല്‍
രാജേഷ്‌ പത്തില്‍



ഏതാണ്ട് ആറോ ഏഴോ മാസങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ദു മേനോന്‍റെ പുതിയ നോവല്‍ ആരംഭിച്ചപ്പോള്‍ , വല്യ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് വായിച്ചു തുടങ്ങിയത്. പക്ഷെ ആദ്യത്തെ ലക്കം വായിച്ചു തീര്‍ന്നപ്പോള്‍  തോന്നിഒരു കുറിപ്പ് എഴുതണം – മലയാളത്തില്‍ ഇത്തരം ഒന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന്  ..പിന്നെ തീരുമാനിച്ചു, കുറച്ചു കഴിഞ്ഞു ആവട്ടെ.കാരണം പല പുസ്തകങ്ങളും തുടക്കം വളരെ നന്നാവുകയും പിന്നീടു ശരാശരിയോ അതിലും താഴേക്ക് പോവുകയോ ചെയുന്ന ശീലം  പുതു തലമുറ എഴുതുക്കാരില്‍ പതിവാണ് എന്നതും , ഇന്ദു മേനോന്‍ തന്നെ പഴയ കാലങ്ങളില്‍ എഴുതി വന്നിരുന്ന പതിവ് ആഖ്യാന രീതിയിലേക്ക് പോയാലോ എന്ന ചിന്തയും എന്നെ അതില്‍ നിന്നും പിന്‍ തിരിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ അവസാനത്തെ അധ്യായം വായിച്ചപ്പോള്‍ തന്നെ ഒരു കുറിപ്പ് എഴുതുന്ന കാര്യം വീണ്ടും മനസ്സില്‍ വന്നതിനാല്‍ , മലയാള സാഹിത്യ തല്പരര്‍ക്ക് വേണ്ടി ഈ കുറിപ്പ് എഴുതുന്നു

ഇനി “കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം” എന്ന നോവലിനെ കുറിച്ച് . ആമുഖം ആയി പറഞ്ഞ പോലെ ഇതു മലയാളത്തില്‍ പുതിയതാണ് ,അല്ലെങ്കില്‍ എന്‍റെ മലയാള വായനയില്‍ ഇതു പുതിയതാണ്. എഴുത്ത് രീതികളുടെ അളവ് അടയാള സമവാക്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇത്‌ ഒരു പക്ഷെ മാജിക്കല്‍ റിയലിസം ആയിരിക്കില്ല , കാരണം ഇതില്‍ റിയലിസം ഉണ്ടോഅവര്‍ പറയുന്ന ഭൂമിക ഉള്ളതോ അതോ ഭാവനാ കല്പിതമോഅതിലെ അന്തര്‍ധാര ചരിത്രോന്മുഖമോ അല്ലെയോ  തുടങ്ങിയ  പണ്ഡിത ജന്യമായ തര്‍ക്കങ്ങള്‍ പരിശോധിച്ച്  അക്കാഡിമിക് ഡോക്ടര്‍മാര്‍ വിധി എഴുതട്ടെ..പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ,  അടുത്ത ലക്കത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു ഞാന്‍ വായിച്ച  നോവലുകള്‍ ഇതിനു മുമ്പ് , എം.പി. നാരായണ പിള്ളയുടെയും,മൂത്താരുടെയും (V.K.N) രചനകള്‍ മാത്രം. അലസമായൊരു താരതമ്യത്തില്‍,പരിണാമത്തില്‍ നാരായണ പിള്ള ഉപയോഗിച്ച രചനാ സങ്കേതങ്ങള്‍ ഇന്ദു ഈ നോവലില്‍ അവലംബിക്കുന്നുണ്ടോ എന്നും തോന്നി പോകും. പക്ഷെ അത് ഈ കൃതിയോട് ചെയ്യുന്ന അനീതി എന്ന നിലയിലും,ആഴത്തിലുള്ള വായനയ്ക്ക് ശേഷം മാത്രം എത്താവുന്ന നിലപാട് എന്ന നിലയിലും ഇപ്പോള്‍ തീരെ അപ്രസക്തം.

രണ്ടു കാരണങ്ങള്‍ ആണ് ഈ കൃതിയെ ഇഷ്ടപ്പെടാനും പിന്തുടരാനും എന്നെ പ്രേരിപ്പിച്ചത്. ഒന്ന് വളരെ സത്യസന്ധമായ കാഴ്ചപ്പാടുകള്‍. രണ്ട്, ആദ്യാവസാനം  നിറഞ്ഞു തൂവുന്ന രൂപകങ്ങള്‍. സ്വപ്നാടനോന്‍മുഖമായ ആഖ്യാനം. ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളും , സ്വപ്നത്തില്‍  നിന്നും വരുന്ന കാഴ്ചകളും..ജന്മാന്തരങ്ങളില്‍ കൂടി ഒഴുകി നിറയുന്ന പ്രണയം. കാട്ടുതീ പോലെ പടരുന്ന കാമംപിന്നെ അനിവാര്യതയായി നീറിപ്പടരുന്ന രതി.ഒരു ശരാശരി മലയാളി വായനക്കാരന് വേറിട്ട പല കാരണങ്ങള്‍കൊണ്ട് അജീര്‍ണം വരാനുള്ള മരുന്നുകള്‍ എല്ലാം ഇന്ദു ഇതില്‍ ചേര്‍ത്തിട്ടുണ്ട്. രതിയെക്കുരിച്ചോ കാമത്തെക്കുറിച്ചോ തുറന്ന് എഴുതുന്നത്‌ എല്ലാം അസന്മാര്‍ഗീകം എന്ന് വിവക്ഷിക്കുകയുംഎന്നാല്‍ നാല്പതു പേര്‍ നടത്തുന്ന ചുംബന സമരം കാണാന്‍ നാലായിരം പേര്‍ കൂടുകയും ചെയ്യുന്ന മലയാളി സദാചാരം ഈ കൃതിയെ എങ്ങനെ കാണും എന്നത് കൌതുകകരം തന്നെ ആയിരിക്കും.

സമൂഹത്തിലെ സദാചാര ചതുരക്കളങ്ങളില്‍ ഒതുക്കപ്പെട്ട ബന്ധങ്ങളെ, സാഹചര്യങ്ങളുടെ അല്ലെങ്കില്‍  അവസരങ്ങളുടെ  ക്രമീകരണങ്ങളിലൂടെയോ  പുനക്രമീകരണങ്ങളിലൂടെയോ വാസനയ്ക്ക് വഴങ്ങാന്‍ ഉള്ള പഴുതുകളിലേയ്ക്ക് തുറന്ന് വിടുന്നു. ഇതിലൂടെ കുടുംബം എന്ന അടിസ്ഥാന രാഷ്ട്രീയ യൂണിറ്റിനെ തന്നെ ഒരു പക്ഷെ ചോദ്യം ചെയ്യാന്‍ ഇന്ദു ശ്രമിക്കുന്നുണ്ടാകാം. ഒരു ലെസ്ബിയന്‍ പശുഇന്ദു മേനോന്‍റെ കഥകള്‍ചുംബന ശബ്ദതാരാവലി  തുടങ്ങിയ  നോവലിസ്റ്റിന്റെ മുന്‍കാല കൃതികളില്‍ പ്രകടമായി നില്‍ക്കുന്ന സ്ത്രീപക്ഷ വാദങ്ങളാല്‍ രൂപപ്പെട്ട മുന്‍വിധിയികള്‍ ആയിരിക്കാം എന്നെ ഇത്തരം ഒരു നിരീക്ഷണത്തില്‍ എത്തിച്ചത്. കാമത്തെ കുറിച്ചോ രതിയെക്കുറിച്ചോ ഇത്രയേറെ വസനോന്മുഖമായി സംസാരിക്കുന്ന ഒരു കൃതി എന്തായാലും മലയാളത്തില്‍ ഇല്ല തന്നെ. മുമ്പേ പോയവര്‍ കാര്യങ്ങള്‍ അറിയാത്തവരോപറയാന്‍ ശ്രമിക്കാത്തവരോ അല്ല. പദ്മരാജനും ,മാധവിക്കുട്ടിയും ഈ വഴി നടന്നവര്‍ തന്നെ ആണ് . പക്ഷെ ഇത്രയും നിറഞ്ഞഅല്ലെങ്കില്‍ തുറന്ന ഒരു പറച്ചില്‍  അവര്‍ തീര്‍ച്ചയായും അവലംബിക്കുന്നില്ല. കുറച്ചുകൂടി ആര്‍ദ്രവും ദുര്‍ബോധമായ (subtle)വഴികള്‍ ആയിരുന്നു അവര്‍ സ്വീകരിച്ചത്. കടല്‍ മയൂരവും , രതി നിര്‍വേദവും ചില ഉദാഹരങ്ങള്‍ മാത്രം.
  
ഈ ആഖ്യായികയില്‍ പ്രകടമായ സ്ത്രീ വിമോചന രാഷ്ട്രീയ സൂചനകള്‍ ഉണ്ട്. പുരുഷ മേധാവിത്ത്വം എങ്ങനെ കാര്യങ്ങളെ അവര്‍ക്ക് അനുകൂലമായി മാറ്റുന്നു എന്ന ഒരു അടിസ്ഥാന വീക്ഷണത്തോടൊപ്പം,  സ്ത്രീ പുരുഷ ബന്ധത്തിലെ  അടിസ്ഥാന ഘടകം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമാണ് എന്നതുംപുരുഷന് സ്നേഹം  എന്നാല്‍ കാമം ആണെന്നും, മറിച്ച് സ്ത്രീക്ക് അത് ക്രമേണ രതിയിലേക്ക് വളരുന്ന പ്രണയം ആണെന്നും ഉള്ള ഒരു അന്തര്‍ധാര നോവലില്‍ ഉടനീളം പുലര്‍ത്തിക്കാണുന്നു.  നോവലിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെ പുരുഷന്‍റെ ചൂഷണത്തിന് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിധേയരാകുന്നവര്‍ തന്നെയാണ്. ഒരു പടി കൂടി കടന്ന്, സ്ത്രീ ചൂഷണത്തെയും  അടിച്ചമര്‍ത്തലിനെയും (ലൈംഗികമായ ചൂഷണവും  ലിംഗാധിഷ്ഠമായ  ചൂഷണവും )    ജന്മാന്തരങ്ങളിലൂടെയുള്ള  ജൈവികമായ  തുടര്‍ച എന്ന നിലയിലും, തലമുറകളില്‍കൂടിയുള്ള  സാമൂഹികമായ തുടര്‍ച്ച എന്ന  നിലയിലുമാണ് പലപ്പോഴും അവതരിപ്പിക്കുന്നത് . ഒരേ സ്ത്രീയുടെ മാറത്തേക്ക്   ഒരേ സമയം  തുറിച്ചു നോക്കുന്ന രണ്ടു പുല്ലിംഗ ധാരികളുടെ - ചെറു വാല്യക്കാരന്‍റെയും വൃദ്ധന്‍റെയും -   മനോ നിലയും മനോവ്യാപാരവും ഒന്ന് തന്നെ എന്ന  മുന്‍വിധിയോളം പോകുന്നു നോവലിസ്റ്റ്. സമൂഹിക സാംസ്കാരിക ഘടകങ്ങളെയും, വ്യക്തികള്‍ക്ക് മേല്‍ അവയ്ക്കുള്ള സ്വാധീനത്തെയും കണക്കില്‍എടുക്കാത്ത ഒരു “സിനിക്ക്” മുന്‍വിധിയിലേക്ക് ചിലപ്പോഴെങ്കിലും നോവല്‍ വഴുതി പോകുന്നുമുണ്ട്.  ഈ നിലപാട് ആരെയെങ്കിലും  അത്ഭുതപ്പെടുത്തുന്നതാണ്‌ എന്ന് കരുതാനാവില്ല.  ജീവിതത്തിന്‍റെ,  നിലനില്‍പ്പിന്‍റെ  പ്രസക്തിയെ   ശരീരങ്ങളുടെ മാത്രം ആഘോഷം ആയി കൊണ്ടാടുന്ന ഒരു  തലമുറയുടെ സമൂഹത്തില്‍ , ഈ നോവല്‍ പുലര്‍ത്തുന്ന മുന്‍വിധി ഒരു പരിധി വരെ “prophetic” ആയി മാറിയേക്കാം.            

ലൈംഗിക അസമത്വത്തിനേയും അടിച്ചമര്‍ത്തലുകളേയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍  നോവലിസ്റ്റ് പലപ്പോഴും കടും നിറങ്ങള്‍  മാത്രം ഉപയോഗിക്കുന്ന  ചിത്രകാരനെ അനുസ്മരിപ്പിക്കുന്നു. പീടോഫീലിയ, മസോകിസം, ശവരതി തുടങ്ങി നിരവധി ഉദാഹരങ്ങള്‍ ഇത്തരത്തില്‍ ഈ ആഖ്യായികയില്‍  കാണാന്‍കഴിയും.     
പീടോഫെലിയ (pedophilia) എന്ന ഒരു എലമെന്റ്റ് (element)  മാത്രം  എടുത്തു പരിശോധിച്ചാല്‍  മതി ഇതു മനസിലാവാന്‍. ഇന്ദുവിന്‍റെ  നോവലില്‍  വേറിട്ട പല  സാഹചര്യങ്ങളിലും  ഇത് കടന്നു വരുന്നു. പ്രണയത്തില്‍ നിന്നും (പൂര്‍ണമായും പ്രണയമല്ലെങ്കില്‍ കൂടി infatuation-ല്‍ നിന്നും )  രതിയിലക്ക് സഞ്ചരിക്കുന്നതും  സാമൂഹിക സാഹചര്യങ്ങള്‍ ചൂഷണത്തിനായ് തുറക്കുന്ന പുരുഷന്‍റെ അവസരവാദ സമീപനത്തില്‍ നിന്നും, അവസരം എന്ന പ്രലോഭനത്തിനു മുമ്പില്‍ ശരീരത്തിന് കീഴടങ്ങുന്ന പുരുഷ മനോനിലയില്‍ നിന്നും, ,(ശാരീരിക  തൃഷ്ണയ്ക്കു മുമ്പില്‍ മറ്റെന്തും മാറ്റി വെച്ച് കീഴടങ്ങുന്ന ദുര്‍ബലന്‍ ആണ് പുരുഷന്‍ എന്ന്‍ ഇതിന്‌ ഒരു  മറു വായന ഉണ്ട്), നൈമിഷികമായ കേവലാസക്തികളില്‍ നിന്നും ഉടലെടുക്കുന്ന തൃഷ്ണ  പുരുഷന്‍റെ  മേധാവിത്ത മനോനില  ഒന്ന്  കൊണ്ട്  മാത്രം ദുര്‍ബലമായ ഇരകളില്‍ പെയ്തിറങ്ങുന്നതായും ..അങ്ങനെ പല കാരണങ്ങളാല്‍, പലകുറി ഈ അവസ്ഥ    നോവലില്‍ പ്രതിപാദിക്കപ്പെടുന്നു  . ലൈംഗികമായോ അല്ലാതെയോ പീഡനം നേരിടുന്ന ബാല്യം  ഈ  സമൂഹത്തിന് പത്രത്താളിലോ/ടെലിവിഷന്‍ സ്ക്രീനിലോ കടന്നു വരുന്ന  വളരെ സാധാരണയായ ഒരു പത്രവാര്‍ത്ത‍യാണെങ്കില്‍ കൂടി, ഒരു സാഹിത്യ സങ്കേതം എന്ന നിലയില്‍ കണ്ണില്‍ കുത്തുന്ന തരത്തിലുള്ള കടുത്ത പ്രയോഗം തന്നെയാണ്. ചപല കൌമാരങ്ങളുടെ തൃഷ്ണാ പര്യവേഷണങ്ങള്‍ എന്ന നിലയില്‍ കഴിഞ്ഞ തലമുറയിലെ എഴുത്തുകാര്‍ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെങ്കിലും, പദ്മരാജന്‍റെ “മൂവന്തി”, എന്‍.എസ്.മാധവന്‍റെ – ഹുമയൂണിന്‍റെ ശവകുടീരത്തില്‍, ഉണ്ണി .ആറിന്‍റെ – ലീല, പ്രമോദ് രാമന്‍റെ റെഡ് ക്രോസ്,   മുതലായവ ഈ സാമൂഹ്യ പരിസരങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു എഴുതപ്പെട്ട  അതിമനോഹരമായ കഥകള്‍ ആണെങ്കിലും, ഈ സാമൂഹിക പ്രശ്നത്തെ ബിംബവല്ക്കരിക്കാനും, മെലോഡ്രാമയിലേക്ക് വീഴാതെ, ഒരു തുടര്ക്കാഴ്ച പോലെയോ പിന്‍തുടരുന്ന ഒരു നിലവിളി പോലെയോ നമ്മുടെ മുമ്പില്‍ എത്തിക്കാനും ഇന്ദു ഈ നോവലിലൂടെ  നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു മുന്‍ മാതൃക ഉണ്ട് എന്ന് തോന്നുന്നില്ല. നടേ പറഞ്ഞ മറ്റു കൃതികള്‍ ഈ വിഷയത്തിന്‍റെ സമൂഹിക ചുറ്റുപാടുകളില്‍ നിന്നും വളരെ subtle –ആയി വിഷയത്തെ സമീപിക്കുമ്പോള്‍ ഈ നോവലില്‍ അത് ചെണ്ടകൊട്ടി നേരെ അരങ്ങിലെത്തുന്നു,  രൌദ്ര ഭീമനെ പ്പോലെ നമ്മുടെ സാമൂഹിക നിലപാടുകളെ  നോക്കി ഗോ ഗ്വാ വിളിക്കുന്നു .  നമ്മുടെ സാംസ്കാരിക  നിലപാടുകളുടെ  നെഞ്ചു പിളര്‍ന്ന് രക്തം കുടിക്കാനുയുന്നു.
      
പാപ ബോധം ഈ നോവലില്‍ സജീവമായ ഒരു മനോ വ്യാപാരമായി കടന്നു വരുന്നു. പുരുഷ സ്നേഹത്തിന്‍റെ ഉപോത്പന്നം എന്ന നിലയില്‍ ആണ് നോവലിസ്റ്റ്‌ അതിനെ പലപ്പോഴും വരച്ചിടുന്നത്. പുരുഷന്‍ തന്‍റെ സ്നേഹത്തിന്‍റെ ഏറ്റവും കാതലായ വഴിയിലേയ്ക്ക്- ശാരീരിക ആസക്തികളിലേക്ക്  വളരെ പെട്ടന്ന് കാല്‍ വഴുതി വീഴുന്ന ഒരു വര്‍ഗം ആണെന്നും, യുക്തി, സാമൂഹിക നിയമങ്ങള്‍ , ചുറ്റുപാടുകള്‍ മുതലായവയ്ക്ക് രണ്ടാമത് മാത്രം പ്രാധാന്യം കല്‍പ്പിക്കുന്ന വെറും വികാര ജീവി മാത്രമാണെന്നും പറഞ്ഞു വയ്ക്കുന്നതിനു പുറമേ, ഈ സാമൂഹിക/ജീവിത  യഥാര്‍ധ്യങ്ങളുടെ മുമ്പില്‍ അധീരനായി പോവുന്ന , തന്മൂലം  അനാവശ്യവും നിയതമല്ലാത്തതുമായ   പാപബോധത്താല്‍, സാഹചര്യത്തില്‍ നിന്നോ ചിലപ്പോള്‍ ജീവിതത്തില്‍ നിന്നോ പോലും ഓടി ഒളിക്കാന്‍ മാത്രം ഭീരുവും ചപലനും ആണെന്ന് തോന്നിപ്പിക്കുന്ന  പാത്ര സൃഷ്ടികള്‍ ഈ നോവലില്‍ ഉണ്ട് . ഇതിലൂടെ നോവലിസ്റ്റ്‌ തന്‍റെ സ്ത്രീ പക്ഷവാദത്തിന്‍റെ പഴയ നിലപാടു തറകളില്‍ ഊന്നി നില്‍ക്കുവാന്‍ ഭംഗ്യന്തരേണ ശ്രമം നടത്തുക തന്നെയാണ്. അല്ലെങ്കില്‍ ലിംഗ സമത്വം എന്ന പഴയ സ്ത്രീ പക്ഷ വാദത്തില്‍ നിന്നും ഒരു പടി മുന്നോട്ടു കടന്ന് സ്ത്രീ വര്‍ഗ  മുന്‍തൂക്കം (മേല്‍ക്കോയ്മയല്ല) എന്ന ഒരു  പുതിയ  നിലപാടില്‍ എത്തിയിരിക്കുന്നു . അതായതു , ഇന്നിന്‍റെ പ്രകടമായ സാമൂഹിക ക്രമത്തില്‍ പുരുഷ മേല്‍ക്കോയ്മ നില നില്‍ക്കുന്നു എങ്കിലും അടിസ്ഥാനപരമായി സ്ത്രീ തന്നെയാണ് മുന്തിയ വര്‍ഗം എന്നു പറയാനുള്ള പരോക്ഷ പ്രവണത ഈ നോവലില്‍ തെളിഞ്ഞു കാണുന്നു. എന്നിരിക്കിലും, ഒരിടത്ത്  ഒഴികെ, മറ്റൊരു കഥാപാത്രവും   പ്രത്യക്ഷത്തില്‍ ഇതിനു വേണ്ടിയുള്ള ഒരു ശ്രമവും നടത്തുന്നില്ല എന്നുള്ളത്‌ സൂക്ഷ്മമായി വിലയിരുത്തേണ്ട ഒരു വിഷയം തന്നെയാണ്. ഈ ചെറിയ കുറിപ്പിന്‍റെ പരിധിയില്‍ ഒതുക്കാനാവാത്തതിനാലും, ഇന്നത്തെ സമൂഹത്തില്‍  വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം  എന്നതുകൊണ്ടും, സാമൂഹികസമത്വം കൈവരിക്കുന്നതിനായുള്ള സമരത്തില്‍ സ്ത്രീയെ പിന്നോട്ടുവലിക്കുന്ന സാഹചര്യങ്ങളെ പറ്റിയുള്ള അന്വേഷത്തിനു നമ്മള്‍ ഇവിടെ മുതിരുന്നില്ല. തുടര്‍ന്നുള്ള വായനകളില്‍ നിന്നും അത്തരം വിചാരധാരകള്‍ ഉരുത്തിരിഞ്ഞു  വരും എന്ന് പ്രതീക്ഷിക്കുന്നതിനോപ്പം ആ ശ്രമങ്ങളെ തിരസ്കരിക്കുന്ന ഘടകങ്ങളെയും, അതിലേയ്ക്ക് നയിക്കുന്ന കാരണങ്ങളെയും , അതിനു അനുയോജ്യമായ പ്രതികരണങ്ങളെയും കുറിച്ച് നമ്മുടെ സ്ത്രീപക്ഷ ചിന്തകര്‍ ഇഴപിരിച്ച്  പഠനം നടത്തട്ടെ എന്നും നമുക്കു ആശിക്കാം.
..


ഇതിന്‍റെ മറുപുറം രസാവഹമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ഒരു പക്ഷെ കാവ്യനീതി എന്ന പഴയ സങ്കല്പത്തില്‍ കഥാകാരി എത്തുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നവയാണ് ഈ പാപബോധ പാത്ര സൃഷ്ടികള്‍ എല്ലാം തന്നെ. ഏതു സാഹചര്യങ്ങളില്‍ കൂടിയും ചൂഷണം ചെയ്യുകയും , തന്‍റെ ലൈംഗിക ചോദനകളെ ശമിപ്പിക്കുകയും ചെയ്യുന്ന പുരുഷന്‍ , അതിനു ശേഷം പാപബോധത്തില്‍ നില തെറ്റി ജീവിതം നരക തുല്യമാക്കി അവസാനിപ്പിക്കുകയോ  , അല്ലെങ്കില്‍ ചൂഷിതയായ സ്ത്രീയുടെ കരുണ കാംഷിക്കുന്നതോ അര്‍ഹിക്കുന്നതോ ആയ  ജീവിത സാഹചര്യങ്ങളില്‍  എത്തി ചേരുകയോ ചെയ്യുന്നു. ഇതൊന്നുമല്ലെങ്കില്‍ സ്വപ്‌നങ്ങള്‍ തകര്‍ന്ന്, ജീവിതത്തിന്‍റെ നാഴികവിനാഴിക കണക്കുപുസ്തകത്തിന്‍റെ ചെപ്പേടുകളില്‍ മുപ്പത്തിയേഴ് തികയ്ക്കാനാവാതെ, ഒരു ദുരന്തമായി ഒടുങ്ങുന്നുമുണ്ട്. പ്രകൃത്യാതീത ശക്തികള്‍  കണക്കുതീര്‍ക്കുന്ന പഴയ ക്ലാസിക് ക്രാഫ്റ്റ് ചിലപ്പോഴെങ്കിലും കുട  നിവര്‍ത്തുന്നുമുണ്ട് ഈ നോവലില്‍.  പുരുഷ മേല്‍ക്കോയ്മയോട് നേരിട്ടുള്ള  സമരത്തില്‍ ജയത്തിന്‍റെ വിദൂരപ്രതീക്ഷയും   കൈവിട്ട എഴുത്തുകാരി, അതിനായി വിധിയെ കൂട്ട് പിടിക്കുന്നു,  എന്ന് വേണമെങ്കില്‍  വ്യാഖ്യാനിക്കാവുന്ന രീതിയില്‍ ആണ് ,  ഈ കഥാപാത്രങ്ങളുടെ  വിധി നിയോഗങ്ങള്‍.  
പുരുഷന്‍ സ്ത്രീയോട് ചെയ്യുന്ന ചൂഷണത്തെ , അത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമെങ്കിലും, ചൂഷണമായി തന്നെ  പ്രതിഭലിപ്പിക്കുന്ന നോവലിസ്റ്റ്‌, പലപ്പോഴും ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സമാനമായ സാഹചര്യങ്ങളില്‍ എത്തിക്കുമ്പോള്‍ വിധിയെ യോ, സാഹചര്യങ്ങളെയോ പഴിക്കുന്നു എന്നല്ലാതെ, അവരുടെ നേരിട്ടോ അല്ലാതെയോ ഉള്ള പങ്കിനെ  ചൂഷണം എന്നു മുദ്രകുത്താന്‍ തയാര്‍ ആകുന്നില്ല എന്നുള്ളതും വളരെ ശ്രദ്ധേയമായ മറ്റൊരു വസ്തുത ആണ്.


ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു നിലപാടു കൂടി പരിശോധിനാവിധേയമാക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. സ്ത്രീ എന്നാല്‍ സഹനമാണ് എന്ന ആ പഴയ സാമൂഹിക കാഴ്ചപ്പാടിനെ  – (സ്ത്രീ ഉള്‍പെടുന്ന ഇന്നിന്‍റെ സമൂഹം ഒരു ക്ലീഷേ ആയി മാത്രം പരിഗണിക്കുന്ന ആ നിലപാടിന്‍റെ  ശരി തെറ്റുകള്‍ ഇതള്‍ വിടര്‍ത്തി പരിശോധിക്കാന്‍ ഇവിടെ മുതിരുന്നില്ല)  -   അറിഞ്ഞോ അറിയാതെയോ നോവലിസ്റ്റ്‌  പിന്തുടരുന്നു, ചിലപ്പോഴെങ്കിലും അതിനെ ഉദാത്തവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് അത്    . ഉദാഹരണത്തിന് , നോവലിലെ ബഹുഭൂരിപക്ഷം സ്ത്രീ കഥാപാത്രങ്ങളും തന്‍റെ പ്രേമത്തിനായി തന്നെ തന്നെ സമര്‍പ്പിച്ചു, കാത്തിരിക്കുന്നവരാണ്. സരസ്വതിയും                                    ആന്‍റനീറ്റയും ജന്മാന്തരങ്ങളില്‍ കൂടി കാത്തിരിക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയും ഉമ്മുല്‍ ഹസ്നത്തും പ്രേമത്തിനായി സ്വയം  മരണത്തിനു സമര്‍പ്പിക്കുന്നു,  സരസ്വതിയുടെ  അമ്മ വഞ്ചിക്കപ്പെടുമ്പോഴും തിരിച്ചറിയാനാവാതെ കുടുംബത്തിനോടുള്ള പൂര്‍ണമായ സമര്‍പ്പണത്തില്‍ ജീവിക്കുന്നു... പുരുഷ വികാരങ്ങള്‍ക്ക് തീ കൊളുത്തുന്ന അസ്ലീല നൃത്തപ്രകടനത്തിനിടയില്‍ പോലും  ബാര്‍ നര്‍ത്തകി കര്‍ത്താവിനോടുള്ള പ്രേമത്തില്‍ പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. , എല്ലാം നഷ്ടപ്പെട്ടു രോഗിയായി  തിരിച്ചു വന്ന അച്ഛനെ ചികിത്സിക്കാന്‍ കടം വാങ്ങുന്ന ഏത്തല അതിനായി  സ്വന്തം ജീവിതം തന്നെ കൊടുത്ത് സ്വയം ഇല്ലായ്മയില്‍ അലിയുന്നു . ഈ പാത്ര നിര്‍മിതികളും സാഹചര്യങ്ങളും കഥകധനത്തില്‍ സമ്പൂര്‍ണമായി ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു എന്നു മാത്രവുമല്ല മുമ്പ് പരിശോധിച്ച, കാവ്യനീതിയില്‍ അധിഷ്ടിതമായ വിധിവിളയാട്ടങ്ങളെ ചിത്രീകരിക്കുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയില്‍ വളരെ അത്യാവശ്യം വേണ്ടുന്ന ഒരു രചനാ സങ്കേതവും ആണ്. എന്നിരിക്കിലും ഇതിന്‍റെ രാഷ്ട്രീയ പരിസരം കൈകാര്യം ചെയ്യുമ്പോള്‍ ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന അവധാനത കഥാകാരി പുലര്‍ത്തിയോ എന്ന ഒരു സംശയം ഉയര്‍ന്നു വരുന്നു, കാരണം ഇതു നമ്മള്‍ മുമ്പേ കണ്ട പഴയ നിലപാടിന്‍റെ  മറ്റൊരു വശം തന്നെ ആണ്. സ്ത്രീ എന്നാല്‍ ഭോഗവസ്തു മാത്രം – “തൊലിയുടെ നിറത്തിലും ശരീരത്തിന്‍റെ മുഴുപ്പിലും ഗന്ധത്തിലുമുള്ള വെത്യാസം ഒഴിച്ച് നിര്‍ത്തിയാല്‍”  മുഖം പോലും അപ്രസക്തമായ ശരീരങ്ങള്‍. കാമ പൂരണത്തിന് ശേഷം അല്ലെങ്കില്‍  കാര്യസാദ്ധ്യത്തിനുശേഷം അറപ്പും വെറുപ്പും അര്‍ഹിക്കുന്ന ജീവികള്‍ - ചിലപ്പോഴെങ്കിലും മരണം മാത്രം  അര്‍ഹിക്കുന്നവര്‍. ഈ മട്ടില്‍ ആണ് സ്ത്രീയെക്കുറിച്ചുള്ള  പുരുഷ പക്ഷ കാഴ്ചപ്പാടിനെ നോവല്‍ മുന്നോട്ടു വയ്ക്കുന്നത്. ഈ കാഴ്ചപ്പാടിനെ ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍  എന്ന മട്ടില്‍ ആണ്   "സ്ത്രീ എന്നാല്‍ സഹനം"  എന്ന നിലപാട്  കഥാകാരി നമ്മെ അനുഭവിപ്പിക്കാന്‍ ശ്രമിക്കുന്നത് .  ഇതില്‍ പ്രഥമ ദ്രിഷ്ട്യാ തെറ്റില്ലാ താനും. പക്ഷെ ഇന്ന് നാം കാണുന്ന സമൂഹത്തില്‍ സ്ത്രീയെ തുല്യതയോടെ  പരിഗണിക്കുന്ന ഒരു ചെറിയ വിഭാഗം എങ്കിലും  ഉണ്ട് എന്ന വസ്തുത പാടെ തള്ളിക്കളഞ്ഞു കൊണ്ടു മുന്നോട്ടു വയ്ക്കുന്ന നിലപാടിനോട് പൂര്‍ണമായും യോജിക്കാനാവില്ല. സ്ത്രീയാല്‍ അല്ലെങ്കില്‍ സ്ത്രീകളാല്‍ ചൂഷണ വിധേയമാകുന്ന പുരുഷ വര്‍ഗം എന്നൊന്നില്ല എന്നും മറ്റുമുള്ള മറുവായന ഇതിനുണ്ട് എന്നതുകൊണ്ടും കൂടി  ,  സ്ത്രീ മാത്രം ചൂഷണം സഹിക്കുന്നു എന്ന സൂഷ്മരാഷ്ട്രീയ നിലപ്പാട് അവരുടെ മുന്‍കാല സ്ത്രീ പക്ഷ  നിലപാടിന്‍റെ  തന്നെ   ബാക്കി പത്രം ആയി രേഖപ്പെടുത്തേണ്ടതുണ്ട്.  
     

ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇതാണ്ഇത്രയേറെ തുറന്ന് എഴുതാനുറച്ച ഇന്ദു എന്തു കൊണ്ട് ഒരു സ്ത്രീ കഥാപാത്രത്തെപ്പോലും പുരുഷാധിപത്യത്തിനു നേരെ, എതിര്‍ത്തു  നിന്ന് പോരാടി ജയിക്കാന്‍ വിടുന്നില്ല ?ഏതൊരു സമൂഹത്തിലും എന്ന പോലെ ഇവയൊക്കെ മലയാളി സമൂഹത്തിലും നിലനില്‍ക്കുന്ന കാര്യങ്ങള്‍ തന്നെ ആണ് . പക്ഷെ നമ്മുടെ കപട സദാചാര സാമൂഹിക നിലപാടുകള്‍  ഇതിനെ പ്രത്യക്ഷത്തില്‍ കൊല്ലാനും തല്ലാനും യാറെടുത്തു നില്‍ക്കുകയും,സ്വകാര്യത്തില്‍ അനുഭവേദ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ ഇതില്‍ ആണ് പെണ് ഭേദം ഉണ്ടാവാരുമില്ല – പക്ഷെ അടുത്ത് നിന്ന് നോക്കുമ്പോള്‍ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ ,പുരുഷന്‍ നിര്‍മിക്കുന്ന ച്ഛായാ /പ്രതിച്ഛായാ ദന്ദ്വത്തിന്റെ ഇരകള്‍ ആയി മാത്രം ആണ് ഏതു സ്ത്രീയും പുരുഷന്‍റെ ഇഷ്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന “നല്ല സ്ത്രീ” അല്ലങ്കില്‍ “കുല സ്ത്രീ” സങ്കല്പത്തെ പ്രകീര്‍ത്തിക്കുന്നത്.  മേല്‍ പ്രസ്താവിച്ച വസ്തുതകളെ കണ്ടില്ലെന്നു നടിക്കുക മാത്രമല്ലഅതിനെ കുറിച്ച് സംസാരിക്കുന്ന വ്യക്തിയെ അല്ലെങ്കില്‍ കൃതിയെ മറ്റൊരു കുപ്പായം ധരിപ്പിചു പാര്‍ശ്വവല്ക്കരിക്കാന്‍ സാദാ  സമൂഹ മധ്യത്തില്‍ ഊറ്റം കൊല്ലുകയും ചെയ്യുന്നു, ഒരു ശരാശരി മലയാളി മനസ്. ഒരു പക്ഷെ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രം ആവാം നോവലിസ്റ്റും മനസ്സില്‍ കണ്ടിട്ടുള്ളത്അതിനപ്പുറത്തെക്ക് വളര്‍ന്നാല്‍ മലയാളി ആസ്വാദകന്‍ വാളെടുക്കാം എന്ന തിരിച്ചറിവാകാം അവരെ അതില്‍ നിന്നും തടഞ്ഞത്.  പക്ഷെ എന്തൊക്കെ ആയാലും കൃഷ്ണചന്ദ്രന്‍ കണ്ട മാരികോ ദ്വീപില്‍ ലിവിംഗ് ടുഗെതെര്‍ (living together)s ആണ് രീതി. കൂടെ പൊറുത്തു ഇഷ്ടപ്പെട്ടാല്‍ മാത്രം കല്യാണം. അങ്ങനെ ലിംഗസമത്വം ഉറപ്പാക്കുന്ന ഒരു കാലവും  ദേശവും  സ്വപ്നം കാണുമ്പോഴും മലയാള സമൂഹത്തിലുംസാഹിത്യത്തില്‍ പ്രതെയ്കിച്ചും ചര്‍ച്ച ചെയ്യാത്ത ചില മേഖലകള്‍ അനാവരണം ചെയ്യപ്പെടുമ്പോഴുംനോവലിസ്റ്റ്‌ പൊതുവില്‍ സ്ത്രീയെ ഇര എന്ന നിലയില്‍ മാത്രം – ചില അവസരങ്ങളില്‍ പൊരുതാനുറച്ചാലും അവസാനം ഇരയായി തന്നെ ഒടുങ്ങാന്‍ - പാത്രീകരിക്കുന്നു.  .
         
ഇതൊരു വിചിത്ര പുസ്തകം തന്നെ. കഥാകാരി പറയുന്ന പോലെ കപ്പലിനെ കുറിച്ച്, പ്രേമത്തെക്കുറിച്ച്, മരണത്തിനെക്കുറിച്ച് ഒരു വിചിത്ര പുസ്തകം തന്നെ  . പക്ഷെ നാലാമതൊരു വിചിത്ര പുസ്തകം എന്‍റെ വായനയില്‍ പതിഞ്ഞു. ഗന്ധത്തിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം. എന്‍റെ വായനയില്‍ ഗന്ധം കൈയടക്കിയ കഥകള്‍ എണ്ണത്തില്‍ വളരെ കുറവ് മാത്രം . Patrick Suskind എഴുതിയ  Perfume – The story of a murderer എന്ന ഫ്രഞ്ച് നോവലും, പരാശരനെ ഗന്ധത്തില്‍ മയക്കിയ , അതേ ഗന്ധത്തില്‍ ശന്തനുവിനെ അനുരാഗ പരവശനാക്കി  വിവാഹം ചെയ്ത മത്സ്യഗന്ധിയുടെ മഹാ ഭാരത കഥയും ,  പിന്നെ ഒരു പരിധിവരെ കെ.ആര്‍ മീരയുടെ “വാര്‍ത്തയുടെ ഗന്ധം” എന്ന ചെറുകഥയും. പഞ്ചേന്ദ്രിയാനുഭവങ്ങളില്‍ ഒരു പക്ഷെ ഒരു സാഹിത്യ രൂപത്തില്‍ personify ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ അനുഭവമായിരിക്കും  ഗന്ധം. ഗന്ധങ്ങളാല്‍ അനുഭവങ്ങളെ വേര്‍ തിരിക്കണമെങ്കില്‍ അതിലും വലിയ ബുദ്ധിമുട്ട് തന്നെ. ഇന്ദു അവരുടെ നോവലില്‍ ഈ സാധ്യത നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരായിരം ഗന്ധങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു നോവലില്‍. ഗന്ധമാണെവിടെയും..മയക്കുന്ന, മടുപ്പിക്കുന്ന, ഭയം ജനിപ്പിക്കുന്ന ഗന്ധങ്ങള്‍ .... ജന്മത്തിന്‍റെ ജീവിതത്തിന്‍റെ പ്രണയത്തിന്‍റെ വിരഹത്തിന്‍റെ രതിയുടെ  ചതിയുടെ മരണത്തിന്‍റെ ഗന്ധങ്ങള്‍....കടലിന്‍റെ ഗന്ധം, കരയുടെ ഗന്ധം.. ഗന്ധം ഒരു വ്യക്തിയാകുന്ന അപൂര്‍വമായ പാത്ര ശ്രിഷ്ടിയും നോവലില്‍ കടന്നു വരുന്നു . പാരിജാതത്തിന്‍റെ ഗന്ധമുള്ള സൈദാനിയത്ത് ബീവി. തൊടുന്നതിലെക്കെല്ലാം തന്‍റെ പാരിജാത ഗന്ധം പകര്‍ന്നു കൊടുത്ത്‌ അതേ മാന്ത്രിക ഗന്ധം തന്നോടൊപ്പം തിരികെ എടുത്തു  ഖബറില്‍ നിറച്ചവള്‍. പശ്ചാത്തല  സംഗീതം കൊണ്ട് സിനിമയില്‍ രംഗത്തിന്‍റെ മൂഡ്‌ നിയന്ത്രിക്കുന്നത് പോലെ ഗന്ധങ്ങള്‍ കൊണ്ട് ചുറ്റുപാടുകള്‍ നിര്‍വചിക്കുന്നതില്‍ ഇന്ദു അസാധാരണമായ കൈയ്യടക്കം കാണിച്ചിരിക്കുന്നു. ഏതാനും ചില ഉദാഹരങ്ങള്‍ എടുത്താല്‍.. ചിങ്ങപ്പൂമണം പരത്തുന്ന മഴക്കാടുകള്‍   , ലാവെണ്ടര്‍ പൂക്കളുടെ നീരൂറ്റിയെടുത്ത മഷിയുടെ മദിപ്പിക്കുന്ന വശ്യവും രതിയുണര്‍ത്തുന്നതുമായ ഗന്ധം, കടല്‍ വെരുകുകളുടെ ചെടിപ്പിക്കുന്ന മാംസഗന്ധം ഉതിര്‍ക്കുന്ന ഭൂപടം , അരികു മൊരിഞ്ഞു വരുന്ന തേങ്ങാപ്പലഹാരത്തിന്‍റെ മധുരമണം, അലമാരയുടെ പഴകിയ പൊടി മണം, മന്തിന്‍റെ കനച്ച നീര്‍മണം, കാട്ടുജീവിയുടെ പോലെയുള്ള വന്യമായ ഉടല്‍ മണം പൊഴിക്കുന്ന സ്ത്രീകള്‍ , സ്ത്രീയുടെ മദിപ്പിക്കുന്ന മുലപ്പാല്‍ ഗന്ധം, പുക്കിള്‍ക്കുഴിയുടെ കാട്ടു കൃഷ്ണതുളസിപ്പൂ മണം, വേശ്യപെണ്ണുങ്ങളുടെ മുലയിടുക്കുകളില്‍ നിന്നും പുറപ്പെടുന്ന അമ്ലമണം , പുത്തിലഞ്ഞി മണം പരത്തുന്ന കഴുത്തിലെ കാക്കപ്പുള്ളി, റബറിന്‍റെ ചോക്ലേറ്റ് ഗന്ധം , ഒസ്സാന്‍റെ മുശുക്ക് മണം. ബിരിയാണിയുടെ ,പത്തിരിയുടെ, നെയ്യുടെ, ഹല്‍വതെരുവിന്‍റെ, മരത്തിന്‍റെ, മാരിജുവാനയുടെ ഗന്ധങ്ങള്‍ , അസ്ഥികള്‍ പൂക്കുന്ന, മനുഷ്യനെയ്യ് ഉരുകുന്ന, വേവുന്ന മനുഷ്യ മാംസത്തിന്‍റെ മൃത വാസന ഉറഞ്ഞുകൂടിയ സിമിത്തേരിയുടെ ഗന്ധം -  മരണത്തിന്‍റെ  രൂക്ഷഗന്ധം. അങ്ങനെ അങ്ങനെ പോകുന്ന ഗന്ധ നിര്‍വചനങ്ങളും ഗന്ധ വര്‍ണനകളും. അതുകൊണ്ട് തന്നെ  ഞാന്‍ ഇതിനെ ഗന്ധത്തിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന് കൂടി വിളിക്കുന്നു.    
      





ഒരിക്കല്‍ ഒരു രാജ്യത്തു ഒരു മന്ത്രവാദി ഉണ്ടായിരുന്നു. അയാള്‍ തന്‍റെ മന്ത്രവടി ചുഴറ്റി നാട്ടുകാരുടെ പണവും ചെറു വാല്ല്യക്കാരി പെണ്‍കുട്ടികളേയും തട്ടിക്കൊണ്ട് പോയിരുന്നു. ഒരിക്കല്‍ ആ രാജ്യത്തെ രാജകുമാരന്‍ വിവാഹം ചെയ്യാന്‍ നിശ്ചയിച്ച പെണ്‍കുട്ടിയെ മന്ത്രവാദി തട്ടി എടുത്തു . ഇതില്‍ മനം മടുത്ത രാജകുമാരന്‍  പ്രതികാരത്തിനായ് മാന്ത്രിക കോട്ടയില്‍ കടന്നുകൂടി. മന്ത്രവാദി ഉറങ്ങുന്ന സമയം കഥ കഴിക്കാനായിരുന്നു ഉദ്ദേശം. രാത്രി ഊരിപ്പിടച്ച വാളുമായി ഇറങ്ങിയ രാജകുമാരന്‍ മന്ത്രവാദിയുടെ ഉറക്കറ ലക്ഷ്യം വെച്ച് നടന്നു. പക്ഷെ എല്ലാ മുറിയിലും അയാള്‍ മന്ത്രവാദിയെ കണ്ടു..എല്ലാ മുറിയിലും മന്ത്രവാദിക്കൊപ്പം  പെങ്കുട്ടിയെയും കണ്ടു .അയാള്‍ ആഞ്ഞ് ആഞ്ഞുവെട്ടി പക്ഷെ ആര്‍ക്കും മുറിവേറ്റില്ല..എവിടെയും ചോര പോടിഞ്ഞില്ല..വിയര്‍ത്തു തളര്‍ന്ന അയാള്‍ക്ക്‌ ഇരുട്ടില്‍ ആരോ കുടിക്കാന്‍ വെള്ളം നല്‍കി .. ഞെട്ടി തിരിഞ്ഞ അയാള്‍ കണ്ടത് പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മന്ത്രവാദിയെ ആയിരുന്നു. ഈ കഥ ഇത്രയും എത്തുമ്പോള്‍ സാധാരണ ഞാന്‍ ഉറങ്ങിയിരിക്കും ...രാജകുമാരനെ മന്ത്രവാദി കൊന്നോ ? കണ്‍കെട്ടു വിദ്യക്ക് ഇരയായ രാജകുമാരന് വെള്ളം കൊടുത്തു ഉണര്‍ത്തിയത്‌  അയാളുടെ പെണ്‍കുട്ടിയാണോ ? അവര്‍ മന്ത്രവാദിയുടെ കഥ കഴിച്ച് തട്ടി കൊണ്ട് പോയ പെണ്‍കുട്ടികളെ രക്ഷിച്ചോ ?? ഇവയെല്ലാം മനോവ്യാപാരങ്ങള്‍ക്ക് അനുസൃതമായി ഓരോ ദിവസവും ഞാന്‍ പുനസൃഷ്‌ട്ടിച്ചുകൊണ്ടിരുന്നു..അങ്ങെനെ ഞാന്‍ പുനസൃഷ്‌ട്ടിച്ച എന്‍റെ മനോ വ്യപാരങ്ങള്‍ ജാക്കിന്‍റെ പയര്‍ ചെടി പോലെ ആകാശത്തേയ്ക്ക് പടര്‍ന്നു കയറി..അതിലൂടെ കയറിപ്പോയ ഞാന്‍ ഓരോ ദിവസവും പുതുക്കിയ ഒരേ കഥ കേട്ടു ..ഓരോ കഥാപാത്രവും എന്നോട് അവരുടെ കഥയായി അതേ കഥ വേറൊരു രീതിയില്‍ പറഞ്ഞു.  മന്ത്രവാദിയും രാജകുമാരനും കുമാരിയും തട്ടികൊണ്ട്പോകപ്പെട്ട ഓരോ പെണ്‍കുട്ടിയും, രാജ്യത്തിന്‍റെ മഹാരാജാവും  എന്നോട് അവരവരുടെ കഥ പറഞ്ഞു ..ഓരോന്നും ഒന്നിനൊന്നു വെത്യസ്ഥമായിരുന്നു.. എല്ലാ കഥകളിലും ഞാന്‍ ന്യായാധിപനായി..വിധി പറഞ്ഞു..ഒരു രാത്രി മന്ത്രവാദിയെ കൊല്ലാന്‍ ഉത്തരവിടുന്ന ഞാന്‍ അടുത്ത രാത്രി മഹാരാജാവിനെ കൊല്ലാന്‍ ഉത്തരവിട്ടെങ്കില്‍ പിന്നീടു ഞാന്‍ കുമാരിക്ക് തടവു ശിക്ഷ വിധിച്ചു..  ഓരോ തവണയും എന്‍റെ ന്യായ പ്രമാണങ്ങള്‍ മാറ്റി മറിക്കപ്പെട്ടു.. കഥയുടെ പൊരുള്‍ ചുറ്റുകള്‍ എനിക്ക്‌ ചുറ്റും കറങ്ങി തിരിഞ്ഞു ..അങ്ങനെയാണ് ഞാന്‍ വായന പഠിച്ചത് ....

ഈ വിചിത്രപുസ്തകവും എഴുതപ്പെട്ടിട്ടുള്ളത്‌ ഏതാണ്ട് ഈ ഒരു ക്രാഫ്റ്റില്‍ തന്നെ  ആണ്. ചിലപ്പോള്‍ ഇതു ഒരു കാറ്റലോണിയന്‍ ഫേയറി ടെയ്ല്‍ പോലെ ഒഴുകുന്നു ..പിന്നീടു അത്  മലബാറിന്റെ നാടോടി കഥയായി രൂപാന്തരപ്പെടുന്നു..ചിലപ്പോള്‍ അതു തീര്‍ത്തും ഒരു ഉത്തരാധുനിക സ്ത്രീപക്ഷ നോവലായി അവതരിക്കുന്നു...അടുത്ത നിമിഴം ഒരു നിധിവേട്ട ത്രില്ലര്‍ ആയി അവതരിക്കുന്നു . കഥാതന്തു തികച്ചും ലളിതമാണ്. ഇംഗ്ലീഷും, സ്പാനിഷും , ഫ്രെഞ്ചും അടങ്ങുന്ന യൂറോപ്യന്‍ ഭാഷകളില്‍ എല്ലാം കാലങ്ങള്‍ ആയി പ്രചാരത്തില്‍ ഉള്ള നിധി വേട്ട..പ്രത്യേകിച്ചും കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍  തകര്‍ന്ന് നഷ്ടപെട്ട നിധി വീണ്ടെടുക്കാനുള്ള നിധി വേട്ട എന്നതാണ് ഇതിന്‍റെയും അടിസ്ഥാന കഥാ ബീജം. കൊമാറാടോവോ റിവാഡാവിയയില്‍ നിന്നും സ്വര്‍ണ ആയിരുമായി വന്ന ആവിക്കപ്പല്‍ അപകടത്തില്‍പ്പെടുന്നു . കപ്പലും അതിലെ നിധിയും അതില്‍ ഉണ്ടായിരുന്ന ആള്‍ക്കാരും കടലില്‍ മുങ്ങിത്താഴുന്നു. അത് തേടി എത്തുന്ന ഉടമകളും , നിധി വേട്ടക്കാരും ദുര്‍ഗ്രഹമായ രീതിയില്‍ മരണപ്പെടുന്നു.... കഥയെ   ഏതാണ്ട് ഇങ്ങനെ  സംഗ്രഹിക്കാന്‍ നമുക്കു സാധിക്കുമെങ്കിലും, ഇന്ദുവിന്‍റെ നോവലിലേക്ക് എത്തുമ്പോള്‍  ഇതിനൊക്കെ അപ്പുറത്ത് അത് പൂര്‍ണമായും നമുക്കു മുമ്പില്‍ മറ്റൊരു രൂപം കൈക്കൊള്ളുന്നു, കഥകളും ഉപകഥകളും ആയി നമ്മെ ഭ്രമിപ്പിക്കുന്നു. കഥയുടെ അതിശയിപ്പിക്കുന്ന ഭൂമിക നമ്മുടെ മുമ്പില്‍ ചുരുളഴിയുന്നു. തുറന്നു പറയുന്ന പുരുഷ സ്വവര്ഗാനുരാഗവുംഅടക്കി പറയുന്ന സ്ത്രീ സ്വവര്ഗാനുരാഗവും...പ്രകൃതി വിരുദ്ധം എന്ന് വിളിക്കാവുന്ന ബന്ധവര്‍ണനകളുംDemonization എന്ന രചനാ സങ്കേതത്തെ രതിവര്‍ണനയില്‍ ആവാഹിച്ച പാത്ര സൃഷ്ടികളും ,  മസോകിസവും എല്ലാം ചേര്‍ന്ന് ഈ നോവല്‍ മലയാള സാഹിത്യത്തില്‍ പുതുമയുള്ള ഒരു വായനാനുഭവം  വായനക്കാര്‍ക്ക്‌ മുമ്പില്‍ തുറക്കുന്നു.
   
           

മലയാളനോവല്‍ സാഹിത്യശാഖയില്‍ വളരെ അപൂര്‍വമായി മാത്രം ഉപയോഗിക്കപ്പെട്ടിടുള്ള ഏതാനും ചില പ്രതിഭാസങ്ങളെ ഇന്ദു തന്‍റെ നോവലില്‍ ഉപയോഗിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിരിക്കുന്നു എന്നതും ഈ നോവലിന്‍റെ പ്രത്യേകതയായി എടുത്തു പറയേണ്ടുന്ന കാര്യം തന്നെ ആണ്. ശവരതി ഇതിനു മുമ്പ് (എന്‍റെ വായനയില്‍)  ധര്‍മ പുരാണത്തില്‍ , ഒ.വി.വിജയന്‍ ആണ് ഒരു പ്രതീകം എന്ന നിലയില്‍ ഉപയോഗിച്ചത്. അത് രാഷ്ട്രീയമായ കയോസിനെ (chaos)  അടയാളപ്പെടുത്താന്‍ ആയിരുന്നു എങ്കില്‍, ഇന്ദു അതിനെ തന്‍റെ ഭൂമികയുടെ വാസ്തവികമായ അവാസ്തവികതയെ അടയാളപ്പെടുത്താനുള്ള രൂപകം എന്ന നിലയില്‍ ആണ് ഉപയോഗിചിരിക്കുന്നത്. ഇതു തീര്‍ച്ചയായും ഒരു നാടോടിക്കഥാ കഥനത്തിനു , അത് ആവശ്യപ്പെടുന്ന pseudo seriousness നല്‍കുന്നുമുണ്ട്. പ്രക്രത്യാതീത ശക്തികള്‍ പാത്രീകരിക്കപ്പെടുകയും അവയുമൊത്തുള്ള ശയനവും മറ്റൊരു ഉദാഹരണം. ഇതിനു മുമ്പ് ജനപ്രിയ സാഹിത്യധാരയില്‍ വന്ന പി.വി .തമ്പിയുടെ “ശ്രീകൃഷണ പരുന്ത്”  എന്ന മാന്ത്രിക നോവലില്‍ (പിന്നീടു സിനിമയും) ആണ് ഇത്തരം ഒരു രചനാ സങ്കേതം മുമ്പ് കണ്ടിട്ടുള്ളത്. “Cannibalism” മറ്റൊരു ഉദാഹരണം.  ഇങ്ങനെ സ്ഥലങ്ങളും, ക്രിയകളും, അവസ്ഥകളും നോവലില്‍ സചേതനങ്ങളായി കടന്നു വരുന്നു.. വായനക്കാരനോട് വ്യക്തി എന്ന നിലയില്‍ സംവദിക്കുന്നു, ഈ നോവലിന്‍റെ രചനയില്‍ ഒരു പക്ഷെ ഏറ്റവും ശക്തവും ശ്രധേയമായതുമായ വസ്തുത ഇതു തന്നെ യാവണം. സാധാരണ ലോകത്തില്‍ അചേതനമായ വസ്തുക്കളെ സചേതനമായി ആവിഷ്കരിക്കുക എന്നതും അവയ്ക്ക് മുഴുനീള പാത്രഭാവം കൊടുക്കുക എന്നതും ഒരു നോവലിനെ, പലപ്പോഴും മുന്‍ നിശ്ചയിച്ച ചില സാഹിത്യ കളങ്ങളില്‍ കുരുങ്ങാന്‍ നിര്‍ബന്ധിതമാക്കും.   ഫെയറി , ഹൊറര്‍ ത്രില്ലറുകളിലും, മറ്റുള്ള ജനപ്രിയ സാഹിത്യ സരണികളിലും ആവും കാലം അവയ്ക്കായി കാത്തു വയ്ച സ്ഥാനം. ഈ ഒരു ക്രാഫ്റ്റ് ഇങ്ങനെ ഏറെ അപകടം പിടിച്ചത് ആയിരിക്കെ തന്നെ , വളരെ വിജയകരമായി ഇന്ദു ആ നൂല്‍ പാലത്തിലൂടെ അക്കരെ കടന്നു എന്നത് മാത്രമല്ല ഈ നോവലിന്‍റെ പ്രസക്തി ...അതിനെ ഗൌരവതരമായ ഒരു വയനയായി മലയാളി ആസ്വാദകന്‍റെ മുമ്പില്‍ പ്രതിഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു എന്നത് തന്നെയാണ്.

സാഹിത്യ രൂപങ്ങളില്‍  ആവിഷ്കരിക്കപ്പെട്ട  ജനന വര്‍ണനകളില്‍ എനിക്ക്‌ എക്കാലത്തും പ്രിയപ്പെട്ടവയില്‍ ഒന്ന് ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളിലെ ജെസീക്കയുടെ ജന്മവും  , രണ്ടാമത് സരമാഗുവിന്റെ“Gospel according to Jesus Christ” ല്‍ കര്‍ത്താവിന്റെ തന്നെ ജനനവും ആണ്. ഒന്നില്‍ പ്രസവിക്കുന്ന സ്ത്രീ ആയി എങ്കില്‍ മറ്റേതില്‍ മാധ്യസ്തയായി പരിശുദ്ധ കന്യാമറിയത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതില്‍ നിന്നും തികച്ചും വെത്യസ്ഥമായി മൂന്നാമതൊരു ജനന വര്‍ണന എന്‍റെ മനസ്സില്‍ തട്ടിയത് ഈ നോവലില്‍ ആണ്. ആദ്യ രണ്ടു സാഹചര്യങ്ങളിലും പരിശുദ്ധ കന്യാമറിയത്തിന്‍റെ സാന്നിധ്യം എടുത്തു കാട്ടിയത് , അവയുടെ ദൈവിക ഭാവവും  ശാന്തതയും  എടുത്തുകാട്ടാന്‍ വേണ്ടി ആയിരുന്നു, എങ്കില്‍ ഇവിടെ മരണവും   ജീവനും ഒരുമിച്ചു ,   കലാപോന്മുഖവും വിഹ്വലവുമായ സാഹചര്യങ്ങളില്‍ പിറന്നു വീഴുന്നു..കടല്‍ കൊള്ളക്കാരി അവളുടെ അവസാനത്തെ കൊള്ളയ്ക്കിടയില്‍ കടലില്‍ ജന്മം നല്‍കുന്ന കുഞ്ഞിനൊപ്പം മൃതിയെ പുല്കുന്നത് അമ്പരപ്പിക്കുന്ന സാഹിത്യ കല്പന  തന്നെ. സ്ത്രീയുടെ അടിസ്ഥാന സ്വത്വനിര്‍മിതിയുടെ  വൈരുധ്യം  തന്നെയാണ് ഇതിലൂടെ കഥാകാരി വരച്ചു കാട്ടുന്നത്. ചുറ്റുപാടിനെ വെല്ലുവിളിക്കാനും എതിര്‍ത്തു പോരാടാനും തയ്യാറാണെങ്കില്‍ക്കൂടി,  അടിസ്ഥാന ഭാവത്തില്‍ സ്ത്രീ പ്രസവിക്കാനും പോറ്റിവളര്‍ത്താനും നിയോഗിക്കപ്പെട്ടവള്‍ തന്നെ എന്നും , ആത്യന്തികമായി അവള്‍ തോല്‍ക്കാന്‍ വിധിക്കപ്പെട്ടവള്‍ തന്നെ  എന്നുമുള്ള  സന്ദേഹം കഥാകാരി വെച്ച് പുലര്‍ത്തുന്നതിന്‍റെ പ്രതിഫലനം ആണ് ഈ കഥാപാത്ര നിര്‍മിതി. ഒരു പക്ഷെ തുല്യതയ്ക്കായുള്ള സമരമുഖത്ത് എറിഞ്ഞുടച്ച സ്ത്രീ കഥാപാത്രം അല്ലെങ്കില്‍ സ്ത്രീ പുരുഷ വര്‍ഗ സമരത്തിന്‍റെ രക്തസാക്ഷി എന്ന നിലയില്‍ ആവാം കഥാകാരി ഒരു പക്ഷെ ഈ പാത്ര ശ്രിഷ്ടി നടത്തിയിരിക്കുക.
നോവലില്‍ ഉടനീളം മേല്‍മൂടിയിട്ട് കടന്നു വരുന്ന ആക്ഷേപഹാസ്യം, മിക്കപ്പോഴും സ്ത്രീയെ സംബന്ധിച്ചുള്ള പുരുഷാധിപധ്യ സമൂഹത്തിന്‍റെ മുന്‍വിധികളെ അല്ലെങ്കില്‍ അവയെ പ്രതിനിധാനം ചെയ്യുന്ന ഇമേജുകളെ തോണ്ടി കടന്നു പോകുന്നു. കന്യാചര്‍മം , ഹസ്തിനി ,മുട്ടമുറി കല്യാണം, മുലച്ചി തള്ള , കാബറെ നൃത്തം... ഇങ്ങനെ കടന്നു വരുന്ന ഇമേജുകളെ, സൂഷ്മാവലോകനം ചെയ്താല്‍ , ഇവയൊക്കെ തന്നെ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ പുരുഷന്‍ തന്‍റെ ലൈംഗിക താല്പര്യങ്ങളെ മുന്‍നിര്‍ത്തി നിര്‍വചിച്ചിട്ടുള്ളവയാണെന്നും , ഇത്തരത്തിലുള്ള ബിംബങ്ങളെ അല്ലെങ്കില്‍ പ്രയോഗങ്ങളെ  സ്വകാര്യമായെയെങ്കിലും ആസ്വദിക്കുന്നു എന്നതും  ഒരു വസ്തുത തന്നെയാണെങ്കിലും. ഇവയില്‍ ചിലതെങ്കിലും നോവല്‍ ക്രാഫ്റ്റിന്‍റെ  സ്വാഭാവികമായ അതിരിന്  പുറത്തേക്കു  മുഴച്ചു നില്ല്ക്കുന്നു എന്ന് പറയാതെ വയ്യ.

കഥാബീജത്തിനെ നമ്മുടെ ഇന്നത്തെ  സാമൂഹിക പരിതസ്ഥിതിയിലേക്ക് പറിച്ചു നടുമ്പോള്‍ , ഈ നോവല്‍ നമ്മോടു പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ ? നിധിയും നിധി വേട്ടക്കാരും കാലാകാലങ്ങളായി ഇവിടെ ഉണ്ട്. തലമുറകളിലൂടെ അവര്‍ പുനര്‍ജനിച്ചു കൊണ്ടേയിരുന്നു .. പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു..എല്ലാക്കാലത്തും പുരുഷന്‍ പെണ്ണിനും പൊന്നിനും മുകളില്‍ ആധിപധ്യം ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു.. ആത്യന്തികമായ് ആരും ഒന്നും നേടുന്നില്ല, പക്ഷെ എല്ലായ്പ്പോഴും പെണ്ണ് നഷ്ടങ്ങളുടെ വര്‍ഗം ആകുന്നു ..അവളെ ഭരിക്കുക എന്നത്  ജന്മാവകാശമായി പുരുഷന്‍ കൊണ്ടാടുന്നു...അതിനു മാത്രം കാല ദേശ വര്‍ഗ്ഗ  ഭാഷാ അതിരുകള്‍ ഇല്ല ...ഒരേ ഒരു അതിര് മാത്രം ലിംഗം !! ഇനി മറ്റൊരു സമീപനത്തില്‍ ഇതൊരു ഓര്‍മപ്പെടുത്തലാണ്. പ്രകൃതിയെയും സഹ ജീവികളെയും പരിഗണിക്കാതെ ചൂഷണം എന്ന ഏക ലക്ഷ്യം തലയില്‍ ഏറ്റിയ മനുഷ്യ കുലത്തിനോടുള്ള ഓര്‍മപ്പെടുത്തല്‍. സ്നേഹം, കരുണ, അലിവ്, സഹജീവനം ഇതൊന്നും നാം കാണാറെ ഇല്ല. നോവലിലെ ഭൂമിക എന്ന നിലയില്‍ അവതരിപ്പിക്കുന്ന കടലും മലയും  ദ്വീപും ഒന്നും ചൂഷണത്തില്‍ നിന്നും മുക്തമല്ല. എല്ലാം വാരിക്കൂട്ടാന്‍ വെമ്പുന്ന, വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന  അടങ്ങാത്ത മനുഷ്യദുരയ്ക്ക് നേരെ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന തടുക്കാനാവാത്ത വിധിയുടെ വരവ് വിളംബരം ചെയ്യുന്ന കൃതി എന്ന വലിയ തലത്തിലും  ഇതിന്‍റെ ഒരു  വായന സാധ്യമാണ് ...

ഇതൊക്കെ ഉണ്ട് ..നാം ഇതിനും മുകളില്‍ അല്ലഅടക്കി വച്ച കാര്യങ്ങള്‍ നമ്മെ എങ്ങോട്ട് നയിക്കുന്നു ,അടങ്ങാത്തതിനെ അടക്കിയാല്‍ അങ്ങിങ്ങു മുഴയ്ക്കും ..ഈ മട്ടില്‍ നമ്മുടെ മുമ്പില്‍ പറഞ്ഞു വെച്ച ഒരു രാഷ്ട്രീയം,കുറുച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഒരു micro politics  ഉള്ളപ്പോള്‍ തന്നെ ഇതിന്റെ പ്ലോട്ട് എന്നെ അമ്പരപ്പിച്ചു കളഞ്ഞു. കടലും കടലിന്‍റെ കഥകളും നമ്മെ എന്നും മോഹിപ്പിച്ചിട്ടുണ്ട്‌. പക്ഷെ ജീവനുള്ള കപ്പലുംകപ്പലിന്റെ മരണവുംസ്വര്‍ണ മണല്‍ നിധിയുംക്വാറ്റാകൂം എന്ന സിമിത്തേരിയും,കപ്പലുകളുടെ സ്മശാനവുംഎനിക്ക് മറ്റേതോ ഭാഷയില്‍ ഉള്ള നോവല്‍ വായിക്കുന്ന തോന്നല്‍ ഉളവാക്കി. അല്പം കൂടി കടന്നു പറഞ്ഞാല്‍ മാരിക്കോ എന്ന മൃതരുടെ ദ്വീപും അതിലെ പാത്രങ്ങളും എവിടെയോ എന്നെ മക്കെണ്ടോ ഓര്‍മപ്പെടുത്തി. മഞ്ഞ മേഖം പോലെ ചിത്ര ശലഭങ്ങള്‍ പറന്നിറങ്ങിയ മക്കെണ്ടോയുംമഞ്ഞ മരക്കുടിലിലിരുന്നു കൃഷ്ണചന്ദ്രന്‍ കണ്ട മാരിക്കോ കാഴ്ചകള്‍ക്കും എന്നില്‍ സൃഷിക്കാന്‍ കഴിഞ്ഞ ജാലവിദ്യ ഒന്ന് തന്നെ. മാര്‍ക്കെസിനെ ഇന്ദു പകര്‍ത്തി എന്നോ ,അനുകരിചെന്നോ അല്ല ഇതു കൊണ്ട് അര്‍ഥം ആക്കുന്നത്. പ്രണയവും മരണവും കടലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു നാടോടിക്കഥ പോലെ എന്നിലെക്കിറങ്ങിയ രൂപകങ്ങള്‍എടുത്തു പറയാത്തത് ഏത് തിരഞ്ഞെടുക്കും എന്ന സന്ദേഹത്താല്‍ മാത്രം...പൊള്ളുന്ന ഭാഷ തികച്ചും ഒരു പുതിയ അനുഭവം . തീര്‍ച്ചയായും വീണ്ടും വായിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റില്‍ എഴുതി ചേര്‍ക്കേണ്ടുന്ന ഒന്ന് ..


No comments:

Post a Comment