Thursday, August 21, 2014

എ.അയ്യപ്പന് സ്തുതിയായിരിക്കട്ടെ



പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പേരില്‍ ഏഷ്യാനെറ്റ് ഒ.എന്‍.വി യെ ആദരിക്കുന്നു...ചിലതങ്ങനെയാണ്..എല്ലാം ഇങ്ങോട്ട് വന്നു ചേരും..മലയാള സാഹിത്യത്തെ ആഴത്തില്‍ പഠിച്ചവര്‍ അറിഞ്ഞവര്‍ ഒ.എന്‍.വി യെ മാറ്റൊലിക്കവി എന്ന് വിളിച്ചു... അലങ്കാര വടിവുകള്‍ ഞൊറി വിടര്‍ത്തുന്ന, വൃത്തശുദ്ധിയുള്ള, സംഗീത സാന്ദ്രമായ മലയാള പദ്യങ്ങള്‍, ഗാനങ്ങള്‍..ഈ കാവ്യ സപര്യ ,  അക്കാടെമിക്/സിനിമ നിലവാരത്തിനപ്പുറം മലയാളിക്ക് എന്ത് നല്‍കി എന്നത് ആഴത്തില്‍ ചിന്തിക്കേണ്ടുന്ന ഒന്നാണ്. പക്ഷെ അതെന്തായാലും അദ്ദേഹം എന്നും സാംസ്കാരിക കേരളത്തിന്‍റെ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു ..ഭാഗ്യ ജാതകം

മലയാളിയുടെ മനസ്സില്‍ വാക്കുകളില്‍ കൂടി തീ കോരിയിട്ട അനേകം കവികള്‍/എഴുത്തുകാര്‍  ഉണ്ട് , ഉണ്ടായിരുന്നു !! സമൂഹത്തെ എടുത്തു അണിഞ്ഞു നടക്കുന്നവര്‍ അല്ല..അതിന്‍റെ ഭാഗമായവര്‍...അവര്‍ എഴുതിയത് മലയാളിയുടെ നെഞ്ചില്‍ ഉണ്ട് ...ജ്ഞജ്ഞാനപീഠങ്ങള്‍ ഒന്നും തേടി വന്നിട്ടില്ലത്തവര്‍....വെയില്‍ തിന്ന പക്ഷിയായി എങ്ങോ മറഞ്ഞ അയ്യപ്പനു വേണ്ടി ഒരു ചാനലും അനുസ്മരണം നടത്തിയില്ല ...ഒരു സ്മാരകവും പണിയിച്ചുമില്ല.. വി.കെ.എന്‍. നിന്‍റെ മരണാനന്തര ചടങ്ങുകളില്‍   സാംസ്ക്കാരിക നായകനെയോ  മന്ത്രിയെയോ കണ്ടില്ല.

ശരാശരികള്‍ക്കും മുകളില്‍, മിട്ടായി/ഐസ്ക്രീം നിലവാരതിനപ്പുറം എഴുതുന്നവര്‍, ബ്രാന്‍ഡ്‌ ചെയ്യപ്പെടാത്ത, വിപണന മൂല്യം കുറഞ്ഞ  എഴുത്തുകാര്‍ - ഒരു പുരസ്ക്കാരവും , ഒരു ചാനലും, ഒരു മന്ത്രിയും  അവരെ തേടി വരില്ല. കാരണം ടെലിവിഷന്‍ റേറ്റിംഗ്കൂട്ടാന്‍ പാകത്തില്‍
commodatized അല്ല അവര്‍ എന്നത് തന്നെ.

അയ്യപ്പാ ...ഓര്‍ക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു . മലയാളമല്ലാത്ത ഒരു മലയാളത്തിന്റെ വഷളന്‍ ഉച്ചാരണത്തില്‍ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് വിളിക്കുന്നതും, അക്ഷര വിരോധിയായ ചാനല്‍ മുതലാളി  ചൊറിയുന്ന പട്ടു കോണകം പുതപ്പിക്കുന്നതും , ആഴ്ചപതിപ്പിലെ പുളകം കൊള്ളിക്കുന്ന കിളി തുടരനുകള്‍ മാത്രം വായിച്ചിട്ടുള്ള മന്ത്രി, നിങ്ങളുടെ സാഹിത്യ സംഭാവനയെപ്പറ്റി വാചാലനാകുന്നതും, തീ പോലെ പൊള്ളിക്കുന്ന നിങ്ങളുടെ കവിതകള്‍, അവ ലക്ഷണം നിറഞ്ഞ താളത്തില്‍ പാടി,  റിമി ടോമി നൃത്തം ചെയ്യുന്നതും...ഇതൊന്നും വേണ്ടി വന്നില്ലല്ലോ !!! ഒരു പക്ഷെ അതായിരിക്കാം നിങ്ങളോടും നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാഹിത്യകാരന്മാരോടും കാണിക്കാവുന്ന ഏറ്റവും വലിയ ആദരവ്. നിങ്ങള്ക്ക് സ്തുതിയായിരിക്കട്ടെ ..... 

Thursday, August 7, 2014

ഭ്രാന്തിന്‍റെ അടരുകള്‍


മഞ്ഞുമലയുടെ തുമ്പ് എന്നൊരു പ്രയോഗം ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ട്...ഏതാണ്ട് സമാനമായ ഒരു അനുഭവം ആയിരുന്നു സംഗീത ശ്രീനിവാസന്‍റെ “അപരകാന്തി” വായിച്ചപ്പോള്‍ ലഭിച്ചത് .  ഭ്രാന്തിന്‍റെ അടരുകള്‍ - ഈ കൃതിയെ ചുരുങ്ങിയ വാക്കുകളില്‍ അങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നു. ഭ്രാന്തിനെ അതിന്‍റെ ആഴത്തില്‍ അറിഞ്ഞ / അനുഭവേദ്യമാക്കിയ   മലയാള കൃതികള്‍ കുറവാണ്. നാറാണത്ത്‌ ഭ്രാന്തന്‍ തുടങ്ങി ഏതാണ്ട് ഒരുപാട് കഥാപാത്രങ്ങള്‍ ഈ വഴിയില്‍ നടന്നിട്ടുണ്ടെങ്കിലും വളരെ ഉപരിപ്ലവമായി മാത്രമാണ് ഭ്രാന്ത്‌ എന്ന പ്രതിഭാസത്തെയും, അതിന്‍റെ ജീവിത ചുറ്റുപാടുകളെയും , അതിലേക്കു നയിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെയും മലയാളി വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും. പലപ്പോഴും ജനകീയ കലാരൂപങ്ങളില്‍ കഥാകഥനത്തിനെ ഹാസ്യവല്ക്കരിക്കാനും, അതിനാടകീയത കൊണ്ടുവരാനുമുള്ള  ഒരു ഉപാധി മാത്രമായി ഭ്രാന്ത്‌ ലളിതവല്ക്കരിക്കപ്പെട്ടു. ഭ്രാന്തിന്റെ അടിത്തട്ടുകള്‍, അതിന്‍റെ വേറിട്ട തലങ്ങള്‍, കാല്‍പനിക ഭാവങ്ങള്‍, സാമൂഹിക സമസ്യകള്‍ ഇവയിലേക്കു ഒന്നും എത്താതെ, ഭ്രാന്തന്‍ അല്ലെങ്കില്‍ ഭ്രാന്തി ദൈനംദിന ജീവിതത്തില്‍ ശ്രിഷ്ടിക്കുന്ന അനുരണനങ്ങള്‍ ഏതാനും കോണുകളില്‍ നിന്നും മാത്രം നോക്കി കാണുകയാണ് ഇതുവരെ നമ്മള്‍ അറിഞ്ഞ ഭ്രാന്ത്‌. ഓഷോ, ജിദ്ദു തുടങ്ങി,  വേറൊരു തലത്തില്‍ നിന്ന് ഭ്രാന്തിനെ നിര്‍വചിക്കാന്‍ മുതിര്‍ന്നവര്‍ എല്ലാം തന്നെ, അതിനെ  ദാര്‍ശനികമായി  മാത്രം സമീപിച്ചവര്‍ ആയിരുന്നു.

“നാമെല്ലാം ഭ്രാന്തരായി ജനിക്കുന്നു ..ചിലര്‍ അങ്ങനെ തന്നെ തുടരുന്നു”, വെയിറ്റിംഗ്ഗ് ഫോര്‍ ഗോദോയില്‍ Samuel Becket കുറിച്ച വരികള്‍ ആണ് ഇത് . ഈ അര്‍ഥത്തില്‍ നമ്മളില്‍ എല്ലാം ഭ്രാന്തിന്‍റെ ഏറ്റകുറച്ചിലുകള്‍ അടങ്ങിയിരിക്കുന്നു. ഏതു സാഹചര്യത്തില്‍ എങ്ങനെ നമ്മള്‍ അതിനോട് പ്രതികരിക്കുന്നു അഥവാ സഹകരിക്കുന്നു എന്നത് മാത്രം ആണ്,  ഭ്രാന്തനായ ഞാനും ഭ്രാന്തനല്ലാത്ത ഞാനും തമ്മിലുള്ള വെത്യാസം. യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് നിന്നും ബന്ധം വിഛെദിക്കപ്പെട്ട മാനസിക  അവസ്ഥയെ പരാമര്‍ശിക്കപ്പെടുന്നത് സൈക്കൊസിസ് എന്ന പേരിലാണ്. ഇതിനെ പൊതുവില്‍ ഭ്രാന്തിന്‍റെ ലക്ഷണമായി കരുതിപ്പോരുകയും ചെയ്യുന്നു. മെഡിക്കല്‍ ഭാഷയില്‍ സമീപിക്കുമ്പോള്‍ ഏറെ ന്യായീകരണങ്ങള്‍  ഉള്ള ഈ വിവക്ഷയില്‍ , പക്ഷെ മറ്റേതൊരു കോണില്‍ നിന്നും നോക്കിയാലും വലിയ കുഴപ്പം പിടിച്ച ചില ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് കാണാം. എന്താണ് യാഥാര്‍ഥ്യം ? ജോര്‍ജ് ഓര്‍വെല്‍ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ “1984”  ഇങ്ങനെ കുറിക്കുന്നു, “Perhaps a lunatic was simply a minority of one. At one time it had been a sign of madness to believe that the Earth goes round the Sun; today, to believe the past is inalterable. He might be alone in holding that belief, and if alone, then a lunatic. But the thought of being a lunatic did not greatly trouble him; the horror was that he might also be wrong.”  അത് കൊണ്ട്തന്നെ,  ഞാന്‍ കാണുന്നതാണ് യാഥാര്‍ഥ്യം എന്ന് ശഠിക്കുക തീരെ വയ്യ. അല്ലെങ്കില്‍ എല്ലാവരും എന്ത് കാണുന്നുവോ അത് അവനവന്റെ യാഥാര്‍ഥ്യം എന്ന് അങ്ങീകരിക്കേണ്ടി വരും. അങ്ങെനെ വരുമ്പോള്‍ ആര്‍ക്കും  യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് നിന്നും ബന്ധം വിഛെദിക്കപ്പെട്ട മാനസിക അവസ്ഥ  എന്നൊന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നുകില്‍ എല്ലാവര്‍ക്കും ഭ്രാന്ത്‌ അല്ലെങ്കില്‍ ആര്‍ക്കും  ഭ്രാന്ത്‌ ഇല്ല. ഇതില്‍ എല്ലാവര്‍ക്കും ഭ്രാന്ത്‌ എന്ന കല്‍പ്പന വികസിപ്പിക്കുകയാണ് സംഗീത ശ്രീനിവാസന്‍ തന്‍റെ അപരകാന്തി എന്ന നോവലില്‍ ചെയ്തിട്ടുള്ളത്. ഈ ഒരു കോണില്‍ നിന്നും സമീപിക്കുമ്പോള്‍ പുസ്തകം ഇത് വരെയുള്ള സമീപനങ്ങളില്‍ നിന്നും തികച്ചും പുതുമ പുലര്‍ത്തുന്നു. ഒരു ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തെ നോക്കികാണുന്നതും, ബാക്കി സമൂഹം അവനെ നോക്കി കാണുന്നതും ആണ് നോവലിന്റെ വണ്‍ ലൈനര്‍. അതിന് അപ്പുറം, ഈ രണ്ടു കാഴ്ചകളിലെക്കും നയിക്കുന്ന സാമൂഹിക യാധാര്‍ധ്യങ്ങള്‍ ആണ് കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നത്.  
പുറത്തു നിന്നുള്ള ഇതൊരു ആക്രമണത്തിനെയും പ്രതിരോധിക്കുക എന്നത്, മനുഷ്യന്‍റെ സാമൂഹികവും ജൈവികവുമായ ഒരു പ്രത്യേകത ആണ്, ഇത് സമൂഹത്തിനും ശരീരത്തിനും എന്നത് പോലെ മനസിനും ബാധകമാണ്. ഇത് കൊണ്ടാണ്, മുറിവ് ഉണങ്ങുന്നതു പോലെയാണ് മറവിയും എന്ന് നാം പറയുന്നത്. അങ്ങനെ ഒരു പ്രതിരോധ രൂപമാണ് ഭ്രാന്തും. idiotic, crazy, insane, lunatic, mad  എന്നൊക്കെ നാം പല പേരില്‍ , പല വേളയില്‍ വിളിക്കുന്നു എങ്കിലും അടിസ്ഥാനപരമായി ഇവ എല്ലാം മനസിന്‍റെ reaction patterns ആണ്, പ്രതികരണത്തിന്റെ സ്വഭാവവും സാഹചര്യങ്ങളെയും അടിസ്ഥാനപ്പെടുത്തി നാം അവയെ വെവ്വേറെ അടയാളപ്പെടുത്തുന്നു എന്ന് മാത്രം. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ എങ്ങനെയാണ്, എന്തിനെയാണ്  നാം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് എന്നുള്ളത് അനുസരിച്ച് നമ്മുടെ ഓരോരൂത്തരുടേയും ഭ്രാന്തും, നടേ പറഞ്ഞ  ഏതെങ്കിലും ഒക്കെ ഗണങ്ങളില്‍ ഉള്‍പ്പെടുത്താം.

José Enrique Rodó എന്ന ലാറ്റിന്‍ അമേരിക്കന്‍ കവിയുടെ വളരെ പ്രശസ്തമായ ഒരു നിരീക്ഷണം a man is many men” ഇവിടെ തികച്ചും പ്രസക്തമാണ്. നാമെല്ലാം ഒരു വ്യക്തി എന്ന നിലയില്‍ പല വ്യക്തിത്വങ്ങള്‍ പേറുന്നവരാണ്. അതില്‍ തന്നെ, പല വ്യക്തിത്വങ്ങളില്‍ പല നിറങ്ങളില്‍, പല രുചികളില്‍, പല അളവില്‍ , ഭ്രാന്തും പേറുന്നവര്‍.  അതിലൊരു ഭ്രാന്തിന്‍റെ രുചി അതാണ്‌ “അപരകാന്തി” അനുഭവിപ്പിക്കുന്നത്.