Wednesday, October 5, 2022

 ചരമവാർഷികം


അമ്പലമുറ്റത്തെ ആൽത്തറയിൽ 
കുടിയിരുത്തിയ മൂർത്തിയെ പോലെയാണ് ഓർമകൾ ....
പടർന്നുണങ്ങിയ ഗുരുതിചോപ്പും 
വിളറിയ സ്വപ്നം പോലെ,  
മഞ്ഞളും ,ചന്ദനവും ,കരിയും  പേറുന്ന  കരിഞ്ഞ ഇലച്ചീന്തുകളും  
കാക്കപ്പാതിയായ മാങ്ങയും  ....
അടർന്ന ഇലകളും .. കാട്ടു കളകളും ...
ഉണങ്ങി അമർന്ന ചുള്ളിക്കാലുകളും , 
ഇരുട്ടും.....
കൂനകൂടി, 
മൂർത്തിക്കു ശാസ്വം മുട്ടി തുടങ്ങും .... 


പിന്നെ ഒരുദിനം പൂജാരി വരും ..
കാടും കരിയിലയും കാക്കപ്പാതികളും നീക്കും ...
ചുറ്റും എണ്ണ കുടിച്ച തടിയൻ തിരികൾ നിറഞ്ഞു കത്തും ..
കുരുത്തോലയും നിറങ്ങളും തിളങ്ങും  
നറുചന്ദനവും പൂവും മണക്കും ..
പിടഞ്ഞുണർന്ന മൂർത്തി ...കണ്ണു തുറക്കും ...
ദീർഘമായി ശ്വാസം എടുക്കും ....
കഴിഞ്ഞ കാലത്തിന്റെ ശ്വാസം ....
വരാനുള്ള കാലത്തിന്റ  ശ്വാസം ..
കഴിഞ്ഞ പോയ മറവികളെക്കാൾ ...
വരാനുള്ള മറവികളെ ഓർത്തു ... മൂർത്തി നീറും ....
കിണ്ടി വാലിൽ നിന്നും പകർന്നൊഴുകുന്ന  തീർത്ഥത്തിൽ 
മൂർത്തിയുടെ കണ്ണീർ കലരും .... 
പിന്നെ 
ആളും വെളിച്ചവും ഒഴിഞ്ഞ് ....ഇരുട്ട് പടരും ...
നിറഞ്ഞു കത്തിയ തടിയൻ നിലവിളക്കുകൾ ...
നിലവറകളിലേയ്ക്ക്  തിരികെ പോയിരിക്കും   ...
മറവിയെ പേടിച്ച മൂർത്തി ...
എന്നും അന്തിത്തിരി കൊളുത്തുന്ന, 
ഒരു  കൊച്ചു കുട്ടിയെ സ്വപ്‌നം കണ്ട്  ...
മയങ്ങി തുടങ്ങും ...


അപ്പോഴെല്ലാം .....
അതേ  അരയാൽ .. മൂർത്തിക്കു മുകളിൽ ...
മഴയോടും കാറ്റോടും വെയിലോടും ഏറ്റ് ...
കാവൽദൈവമായി പടർന്നു നിൽക്കുന്നുണ്ടാവും 
തളിരിലകൾ പൊഴിച്ച് , അത് ...
കൊച്ചു മൂർത്തിയെ 
ചേർത്ത് പിടിക്കും ....
ചില്ലകളിലൂടെ,  ആർദ്രമായ താരാട്ടു മൂളി ....
മറവികളുടെ കോട്ടകൾക്കു മേൽ 
നനുത്ത സ്വാന്തനമായി ...
ഒരു മഞ്ഞുതുള്ളിയായി....
മൂർത്തിയുടെ നെറ്റിയിൽ തഴുകും  

പിന്നെ ....
എല്ലാക്കാലത്തേയ്ക്കുമായ് ....
അവൻ അവളെ ചേർത്ത് പിടിക്കും ....
അങ്ങനെയാണ് ആൽത്തറ കാവുകളിൽ ....
ഇപ്പോഴും ജീവൻ മിടിക്കുന്നത് ....